വൃദ്ധനെ വീടുകയറി വെട്ടി പഞ്ചായത്ത് പ്രസിഡന്റും സംഘവും

പത്തനംതിട്ട: വൃദ്ധനെ ആക്രമിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം കുറ്റൂരിലെ തെങ്ങേലിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണൻ (71)നാണ് വെട്ടേറ്റത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സഞ്ജുവിന്റെ നേതൃത്വത്തിൽ ഇരുപതോളം സി.പി.എം പ്രവർത്തകർ ചേർന്ന് ബോംബെറിഞ്ഞ ശേഷം ജെ.സി.ബി ഉപയോഗിച്ച് വീടിന്‍റെ മതിൽ പൊളിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് വസ്തു ഉടമയായ രമണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജീപ്പിലും കാറിലുമായി എത്തിയ സംഘം രമണന്‍റെ വീട്ടുമുറ്റത്തേക്ക് ബോംബ് എറിയുകയായിരുന്നു. തുടർന്ന് ജെ സി ബി ഉപയോഗിച്ച് മതിൽ പൊളിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രമണന് വെട്ടേറ്റത്. ഇടതു കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.