രാമനാട്ടുകര സ്വർണക്കടത്തിലെ മുഖ്യപ്രതി ഷെഫീഖ് കസ്റ്റംസ് കസ്റ്റഡിയിൽ

രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സ്വർണവുമായി വരുമ്പോൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ അറിയിച്ചിരുന്നതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ ഫോണിൽ നിന്നും അർജുൻ ആയങ്കിയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചത്.
അതേസമയം സ്വർണ്ണക്കടത്ത് കവര്‍ച്ചാ കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകർക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരായി. അര്‍ജ്ജുനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഴീക്കോട് സ്വദേശി അര്‍ജ്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.