അഭയകേസ് പ്രതികള്‍ക്ക് പരോള്‍; സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടിസ്. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. സിബിഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.
ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.