കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ഉപാധികളോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ സ്വർണ്ണവുമായി വിദേശത്ത് നിന്നും എത്തിയത് ഷെഫീഖ് ആയിരുന്നു. സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുന് നൽകാൻ വേണ്ടി തന്നെയാണെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്നും മൊഴി നൽകിയിരുന്നു. കഴിഞ്ഞ 21ന് പുലർച്ചെയാണ് ദുബായിൽനിന്ന് അർജുൻ ആയങ്കിക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. സ്വർണക്കടത്തുകാരിൽ നിന്നു തന്നെ വിവരം ചോർന്നു കിട്ടിയ കസ്റ്റംസ് പ്രതിയെ പിടികൂടുകയായിരുന്നു.