ഐഎസ്ആർഒ ചാരക്കേസ്: പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് വെളിപ്പെടുത്തി. നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയയില്‍ സിബി മാത്യൂസ് പറയുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിവെച്ച കേസാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദേശ വനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു. ചാരക്കേസിൽ പ്രതികളുടെ അറസ്റ്റിൻ്റെ പൂർണ ഉത്തരവാദിത്വം ഐബി ഉദ്യോഗസ്ഥരുടെ മേൽചാരിയാണ് സിബി മാത്യൂസിൻ്റെ ജാമ്യ ഹർജി. ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദിയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ആർ ബി ശ്രീകുമാറാണ് വിവരം നൽകിയത്.
ഐ.എസ്.ആര്‍.ഒ. ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും മാലി വനിതകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. കൃത്യമായി അതിനുള്ള തെളിവുകളും മൊഴികളിലുണ്ടായിരുന്നു. ഈ മൊഴികള്‍ അവലോകനം ചെയ്യുമ്പോള്‍ നമ്പി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറിയം റഷീദിയും ഫൗസിയുമായി ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥൻ്റെ കാര്യം സിബിഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ആർമി ക്ലബില്‍ പോയ സ്ക്വാഡ്രൻ്റ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സൻ തിരിച്ചറിഞ്ഞതാണെന്നും സിബി മാത്യൂസ് ജാമ്യ ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ സിബിമാത്യൂസ് നൽകിയ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണനും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.