വർക്ക്‌ഷോപ്പുടമയെയും സഹായിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനടയിലെ വർക്ക്‌ഷോപ്പ് ഉടമയെയും സഹായിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ നാലുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. അതിയന്നൂർ പെരിയണംകോട് പ്ലാവിളയിൽ ബിജു ഭവനിൽ വിനീത്(29), ബിജു(28), പ്ലാവിള വീട്ടിൽ കുമാർ(36), ഗീതഭവനിൽ ദീപു(28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 19-നായിരുന്നു സംഭവം.
ചാവടിനടയിൽ വർക്ക് ഷോപ്പിൽ വിനീതിന്റെ നേതൃത്വത്തിലെത്തിയ സംഘം ഉടമയായ സുനിലിനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. വിനീതിന്റെ മോട്ടോർ സൈക്കിൾ സമയത്ത് പണിചെയ്ത് കൊടുക്കാത്തതിൽ പ്രകോപിതരായാണ് ഇവർ ഉടമയെയും സഹായിയെയും വെട്ടിപരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ഫോർട്ട് അസി.കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്.
വിഴിഞ്ഞം ഇൻസ്‌പെക്ടർ ജി.രമേശ്, എസ്.ഐ.മാരായ ബാലകൃഷ്ണൻ ആചാരി, ജയകുമാർ, സി.പി.ഒ. ഗോപുകൃഷ്ണകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.