വനിതാ ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

കുട്ടനെല്ലൂരില്‍ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചോറ്റാനിക്കരയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ പാവറട്ടി മണപ്പാട് വെളുത്തേടത്ത് വീട്ടില്‍ മഹേഷ് (41) ആണ് മരിച്ചത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചത്. രണ്ട് വർഷമായി സോനയും മഹേഷും ചേർന്നാണ് ആശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു കഴിഞ്ഞുവന്നത്.