വടക്കഞ്ചേരി ശ്രുതിയുടെ മരണം കൊലപാതകം

പാലക്കാട്: വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്താണ് ശ്രുതിയെ തീ കൊളുത്തി കൊന്നത്. മക്കളുടെ മുന്നിൽവച്ചാണ് ശ്രുതിയെ കൊലപ്പെടുത്തിയത്.ശ്രീജിത്തിന് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതിനാണ് യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. . ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് അന്വേഷിച്ചത്.
മക്കളാണ് അയല്‍വാസികളെ കൊലപാതക വിവരം അറിയിച്ചത്. അച്ഛന് അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികള്‍ അയല്‍വാസികളോട് പറഞ്ഞത്.ജൂണ്‍ 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രുതിയെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും 22ന് മരണമടഞ്ഞു. ശ്രീജിത്താണ് തീകൊളുത്തിയതെന്ന് ശ്രുതി മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരിയോട് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.
മണ്ണെണ്ണ ഒഴിച്ചാണ് ശ്രീജിത്ത് തീകൊളുത്തിയതെന്നും പേരക്കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭയപ്പെടുത്തിയിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ശ്രുതിയെ തീകൊളുത്തിയതിനിടെ ശ്രീജിത്തിന്റെ കൈകള്‍ക്കും പൊള്ളലേറ്റിരുന്നു. മാത്രമല്ല, അയല്‍വാസികള്‍ ഓടിയെത്തിയതിന് ശേഷമാണ് ശ്രീജിത്ത് ശ്രുതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതെന്നതും സംശയത്തിനിടയാക്കി. 12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.