ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. എന്നാൽ ഈ വർഷം തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിന്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് സാധാരണസാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി സംവിധാനം കൊണ്ടു വരാന്‍ തീരുമാനിച്ചത്. സിനിമകള്‍ തീയേറ്ററുകളില്‍ തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താൽപര്യം. താത്കാലികമായ ആശ്വാസം കലാകാരന്മാര്ക്ക് നല്‍കുക എന്നത് മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമാ കമ്മീഷന് ശിപാര്‍ശകള്‍ പരിഗണിക്കുമെന്നും സജി ചെറിയാന് പറഞ്ഞു. കോവിഡ് വ്യാപന സാഹചര്യമുണ്ടായാൽ കഴിഞ്ഞ തവണത്തേതു പോലെ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.