നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം

വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം. ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് 'നിർമ്മാല്യം' എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ ക്ഷണം വന്നത്.
എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 250-ഓളം സിനിമകളിൽ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻ ആയിരുന്നു.
ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടൻമാരിൽ സുകുമാരനെ വ്യത്യസ്തനാക്കി. ചടുലമായ സംഭാഷണങ്ങളിലൂടെ സുകുമാരൻ കാണികളെ ഇളക്കിമറിച്ചു. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ, 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.