നടിയെ അക്രമിച്ച കേസ്: കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. സാക്ഷി വിസ്താരത്തിനായാണ് കാവ്യ ഹാജരാകുന്നത്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുക. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കഴിഞ്ഞ മാസം കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.
ഇനിയും ആറു മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രീം കോടതി 2021 ആഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു.